പുഴയുടെ മരണം

മണല്‍ മാഫിയകള്‍ ഭരിക്കുന്ന നമ്മുടെ പുഴകളില്‍ ഏറ്റവുമധികം കൊള്ള നടക്കുന്നത് ഭാരതപ്പുഴയിലാണ്. ഒരു പുഴയെ ലഭിക്കാന്‍ കഠിനപ്രയത്‌നം ചെയ്ത ഭഗീരഥന്റെ കഥ ഭാരതീയരുടെ പഴയ മിത്താണ്. ആധുനിക മലയാളി പുഴയെ കൊല്ലാനാണ് ഭഗീരഥപ്രയത്‌നം ചെയ്യുന്നത്.നീരും ഐശ്വര്യവും വറ്റി അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്ന നിളാനദിയെ രക്ഷിക്കാന്‍ ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ വരുംതലമുറകള്‍ നമ്മെ പ്രതിക്കൂട്ടില്‍ നിര്‍ത്തും. ഇതിലേ ഒരു പുഴ ഒഴുകിയിരുന്നുവെന്ന് നുണക്കഥപോലെ നമുക്കവരോടു പറയേണ്ടിവരും. ഭാരതപ്പുഴയെ രക്ഷിക്കാന്‍ നമുക്കെന്തു ചെയ്യുവാന്‍ കഴിയും?

കേരളീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹാധമനിയായ ഭാരതപ്പുഴ ഒരു ജനതയ്ക്കു മുഴുവന്‍ മാതാവായിത്തീര്‍ന്നതിന്റെ സാംസ്‌കാരികചരിത്രം ഇന്നൊരു പഴങ്കഥയായി മാറിത്തുടങ്ങുന്നു. ഈ പുരാതനമായ നദിയും നദി നനച്ചുവളര്‍ത്തിയ പഴയൊരു നദീതട സംസ്‌കൃതിയും അക്ഷരാര്‍ത്ഥത്തില്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. മഴപെയ്യുമ്പോള്‍ മാത്രം ജലസമൃദ്ധമാവുകയും മഴതോര്‍ന്നാല്‍ വരളുകയും ചെയ്യുന്ന നീര്‍ച്ചാലിന് പുഴയുടെ സ്വഭാവം തീര്‍ത്തും ഇല്ലാതായിരിക്കുന്നു. മണലെല്ലാംപോയി അടിത്തട്ടിലെ മൃദുമണ്ണ് വെളിവായ സ്ഥലങ്ങളില്‍ കാടുകയറി, പുഴ മുക്കാലും ദുര്‍ഗ്ഗമപ്രദേശങ്ങളായി. തീരദേശങ്ങളില്‍ കൃഷി പേരിനു മാത്രമായി.മരണാസന്നയായ ഒരു നദിയുടെ എല്ലാ പാരിസ്ഥിതികലക്ഷണങ്ങളും ഈ നദി കാണിക്കാന്‍ തുടങ്ങിയിരിക്കുന്നതായി സമീപകാലത്തു നടന്ന ചില ഭൂഗര്‍ഭശാസ്ത്രനിരീക്ഷണങ്ങളും പഠനങ്ങളും സൂചിപ്പിക്കുന്നു. എല്ലാവിധ നിക്ഷിപ്തതാത്പര്യക്കാരും ചേര്‍ന്ന് ജലവും മണലും വനവും ഭൂമിയും പങ്കിട്ടതിനുശേഷം ബാക്കിവച്ച പുഴയുടെ പ്രേതരൂപം നമ്മുടെ സംസ്‌കാരത്തിന്റെ പ്രതീകമാണിന്ന്.

പ്രകൃതിയുടെ മരണം സംസ്‌കാരത്തിന്റെ മരണവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഭാരതപ്പുഴയില്‍ ഇന്നു നടക്കുന്ന ഒരേയൊരു സാംസ്‌കാരികപ്രവര്‍ത്തനം മനുഷ്യന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. പുഴയുടെ മരണം ഇന്ന് കേരളത്തിലെ മുഖ്യധാരാജീവിതത്തിന് ഒരു പ്രധാന ചിന്താവിഷയമേ അല്ല. ആധുനിക മലയാളിയുടെ സാംസ്‌കാരികദുരന്തത്തിന്റെ പ്രതീകമാണിപ്പോള്‍ പുഴ.ഈ പുഴ പക്ഷേ, നമുക്ക് തീരവും ജലവും മാത്രമായിരുന്നില്ല. പാരമ്പര്യങ്ങളുടെയും തനിമയുടെയും കാര്‍ഷികസംസ്‌കാരവികാസത്തിന്റെയും മഹാപ്രവാഹമായിരുന്നു, നമുക്ക് അന്നവും വെള്ളവും സംസ്‌കാരവും തന്ന നദീമാതാവ്. പുഴയോരത്തെ കാര്‍ഷികജീവിതത്തിന്റെ ഭാഗമായി വികാസം പ്രാപിച്ച സമ്പന്നമായ ഒരു നാട്ടറിവു ചരിത്രം നിളാതീരസംസ്‌കൃതിക്കുണ്ടായിരുന്നു. കൃഷി (Agriculture)യില്‍നിന്ന് രൂപം പൂണ്ട സംസ്‌കാരം (culture) തന്നെയായിരുന്നു അത്.

നിളാനദിയുടെ നാശത്തിന് പ്രധാനമായ മൂന്നു കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായത് വനനശീകരണമാണ്.4400 ച.കി.മീ. കേരളത്തിലും 1768 ച.കി.മീ. തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടന്നിരുന്ന നിളയുടെ വൃഷ്ടിപ്രദേശങ്ങളില്‍ തമിഴ്‌നാട്ടിലുള്ളത്ര കാടുകള്‍പോലും ഇന്ന് കേരളത്തില്‍ അവശേഷിക്കുന്നില്ല. വാളയാര്‍, ധോണി, അകമലവാരം, നെല്ലിയാമ്പതി തുടങ്ങിയ വനമേഖലകളെല്ലാം വെട്ടിവെളുപ്പിക്കപ്പെട്ടു. ആനമലനിരകളിലെ മിക്ക വനങ്ങളും നശിപ്പിക്കപ്പെട്ടു. ചേനോത്തുനായര്‍ റിസര്‍വിലും സൈലന്റ്‌വാലിയിലുമുള്ള കുറച്ചു കാടുകളാണ് ഇന്ന് ഭാരതപ്പുഴയുടെ ശേഷിച്ച ഉറവുകളെ നിലനിര്‍ത്തുന്നത്.നദിയുടെ മരണത്തിന് രണ്ടാമത്തെ കാരണം അണക്കെട്ടുകളും ജലസേചനപദ്ധതികളുമാണ്. നദീമുഖത്ത് അണകെട്ടുന്നവര്‍ ശിശുഹത്യാപാപം ചെയ്യുന്നു എന്ന് കാളിദാസന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്. നമ്മുടെ പണിപൂര്‍ത്തിയായ ജലസേചനപദ്ധതികളില്‍ പ്രധാനപ്പെട്ട പലതും ഭാരതപ്പുഴയുടെ ഉപപോഷകനദികളുടെ തുടക്കത്തിലാണ്. വാളയാര്‍, കാഞ്ഞിരപ്പുഴ, മലമ്പുഴ, മംഗലം, പോത്തുണ്ടി, മീങ്കര-ചുള്ളിയാല്‍ തുടങ്ങിയ അണക്കെട്ടുകളെല്ലാം ഭാരതപ്പുഴയുടെ പോഷകനദികളെ തുടക്കത്തില്‍ത്തന്നെ തടഞ്ഞുനിര്‍ത്തി ഉറവുകളെ കൊന്നുകളയുന്നു. അവരവരുടെ അതിര്‍ത്തികള്‍ പുഴകളെ തടഞ്ഞുനിര്‍ത്തി സ്വന്തം താത്പര്യം സംരക്ഷിക്കുന്നവരുടെ സംസ്‌കാരം പിന്നീട് കോണ്‍ക്രീറ്റ് തടയണകളായും നദീശരീരത്തില്‍ നിറഞ്ഞു. മങ്കരയിലും മറ്റും ഉയര്‍ന്ന വലിയ കോണ്‍ക്രീറ്റു തടയണകള്‍ കീഴ്‌പോട്ടുള്ള നദീപ്രവാഹത്തെ വന്‍തോതില്‍ തടയുകയാണ് ചെയ്തത്.

ഇപ്പോള്‍ തൃത്താലയിലെ വെള്ളിയാങ്കല്ല് പദ്ധതികൂടി യാഥാര്‍ത്ഥ്യമായതോടെ തൃത്താലയ്ക്കു താഴേക്ക് പുഴ ഫലത്തില്‍ ഇല്ലാതെയാവുകയാണ്. ഇതില്‍ ഗുരുതരമായ മറ്റൊരു ഭവിഷ്യത്തുകൂടി അന്തര്‍ഭവിച്ചിട്ടുണ്ട്. നദീപ്രവാഹത്തിന്റെ ശക്തി കുറയുന്നതിനനുസരിച്ച് കടലില്‍നിന്ന് ഉപ്പുവെള്ളം നദിയിലേക്കു തള്ളിക്കയറുന്ന പ്രത്യാഘാതമുണ്ടാവുന്നു. ഇപ്പോള്‍ത്തന്നെ വേലിയേറ്റസമയങ്ങളില്‍ ചമ്രവട്ടംവരെ ഉപ്പുവെള്ളം കയറിവരുന്നുണ്ട്. അഴിമുഖത്തിനടുത്ത് രൂപകല്പനചെയ്ത ചമ്രവട്ടം റഗുലേറ്റര്‍ കാല്‍നൂറ്റാണ്ടിലേറെക്കാലമായി കടലാസ്സില്‍ മാത്രം നിലനില്ക്കുകയും പുഴയുടെ മേല്‍ത്തടങ്ങളിലെല്ലാം റഗുലേറ്ററുകളും അണക്കെട്ടുകളും തടയണകളും വരികയും ചെയ്യുമ്പോള്‍ നിളയുടെ പടിഞ്ഞാറന്‍ തീരദേശങ്ങള്‍ മുഴുവന്‍ ഉപ്പുവെള്ളഭീഷണിയിലാവുകയാണ്.ഇങ്ങനെ അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ പദ്ധതികള്‍മൂലം അതിവിപുലവും സമ്പന്നവുമായ ഒരു സ്വാഭാവിക ജലവിതരണവ്യവസ്ഥയാണ് ഇല്ലാതെയാവുന്നത്. സഹസ്രാബ്ദങ്ങളായി ആയിരക്കണക്കിന് ചതുരശ്രകിലോമീറ്റര്‍ ഭൂപ്രദേശങ്ങളില്‍ പ്രകൃതിദത്തമായ ജലവിതരണം നടത്തിപ്പോന്ന ജലശൃംഖലയുടെ ഇക്കോവ്യൂഹം തകര്‍ക്കപ്പെടുകയാണ്. മനുഷ്യരും മിണ്ടാപ്രാണികളും വൃക്ഷസസ്യജാലങ്ങളുമടക്കം അതിവിപുലമായ ഒരാവാസവ്യവസ്ഥ അട്ടിമറിക്കപ്പെടുകയും നാശോന്മുഖമാക്കപ്പെടുകയും ചെയ്യുന്നു. നിളാതീരഗ്രാമങ്ങളില്‍ വര്‍ഷകാലങ്ങളില്‍പ്പോലും കുടിവെള്ളം ടാങ്കര്‍ലോറിയിലെത്തിക്കുന്ന കാഴ്ചയാണ് പ്ലാച്ചിമടയിലും മറ്റും നാമിന്നു കാണുന്നത്.

പ്ലാച്ചിമട ജലവിഭവചൂഷണത്തിന്റെ മറ്റൊരു ദുരന്തമുഖമാണ്. ഇവിടെശേഷിച്ച ഭൂഗര്‍ഭജലം കൂടി അന്താരാഷ്ട്രജലവ്യവസായക്കുത്തകകള്‍ ഊറ്റിക്കൊണ്ടുപോവുന്നു. നമുക്ക് ജലം സമൃദ്ധമായി കിട്ടാനുണ്ട് എന്ന മിഥ്യാഭിമാനം പോറ്റുന്ന മലയാളികളുടെ സമൂഹം നദിയുടെ നാശത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്രൂരവ്യാവസായിക ചൂഷണങ്ങളെ വളരെ ഉദാസീനതയോടെയാണ് സമീപിക്കുന്നത്.കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി നിളയുടെ മേലേത്തടങ്ങളിലെ ജലസേചനപദ്ധതികളുടെ മുക്കാല്‍ പങ്ക് ജലസൗകര്യവും ഉപയോഗപ്പെടുത്തുന്നത് തമിഴ്‌നാടാണ്. അംഗീകൃതകരാറുകളെല്ലാംതന്നെ ഈ ജലചൂഷണത്തിനനുകൂലമാണ്. അതിനും പുറമേയാണ് പ്ലാച്ചിമടയില്‍ നടക്കുന്നതുപോലുള്ള അന്താരാഷ്ട്രവ്യവസായക്കുത്തകകളുടെ ജലചൂഷണം.ഇതിന്റെയൊക്കെ ഫലമായി ജലസമ്പന്നമായിരുന്ന ഒരു നദി അതിവേഗം മരിച്ചുകൊണ്ടിരിക്കുകയും തീരപ്രദേശങ്ങള്‍ കുടിവെള്ളം കിട്ടാതെ വരണ്ടുകൊണ്ടിരിക്കുകയുമാണ്.

പുഴയുടെ മരണത്തിനു വഴിവച്ച മൂന്നാമത്തേതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം മണല്‍വ്യവസായമാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലംകൊണ്ട് ലോകത്തിലൊരിടത്തും സംഭവിച്ചിട്ടില്ലാത്തത്ര ഗതിവേഗത്തിലാണ് നിളാനദിയിലെ മണല്‍നിക്ഷേപം മുഴുവന്‍ കൊള്ളയടിക്കപ്പെട്ടത്. യാതൊരു തത്ത്വദീക്ഷയുമില്ലാതെ നടന്ന ഈ മണല്‍ക്കൊള്ളയില്‍ വന്‍കിട മണല്‍വ്യവസായമാഫിയകള്‍തൊട്ട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയപ്രസ്ഥാനങ്ങളും തൊഴിലാളികളുംവരെ പങ്കാളികളാണ്. ദുരമൂത്ത ആധുനിക ദുശ്ശാസനന്മാര്‍ സ്വന്തം മാതാവിനെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുന്നതിന്റെ കളിയരങ്ങായിരുന്നു കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലം നിളയുടെ ഹൃദയതടം. ലോറികള്‍ ഉഴുതു മറിച്ചിട്ട നദിയുടെ നെഞ്ചകത്താണ് ഇപ്പോള്‍ യദുവംശം മുടിക്കാന്‍ മുളച്ച എരകപ്പുല്‍ക്കാടുകള്‍പോലെ മലയാളസംസ്‌കൃതിയുടെ അന്തകരായി പുല്‍ക്കാടുകള്‍ നിറഞ്ഞിരിക്കുന്നത്. പുഴയുടെ സ്വാഭാവികമായ പ്രകൃതിശരീരം ഇനിയീ പുഴയ്ക്ക് തിരിച്ചുകിട്ടാന്‍ പ്രയാസമാണ്.വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഷൊര്‍ണ്ണൂരില്‍ വച്ചുനടന്ന ആദ്യത്തെ നിളാസംരക്ഷണസമിതിയോഗത്തില്‍ അനങ്ങനടിയിലെ കര്‍ഷകനായിരുന്ന മാണിക്യന്‍ നായര്‍ പറഞ്ഞു:

”പുഴയിലെ മണലൊക്കെ ഇങ്ങനെ നീക്കിയാല്‍ പുഴയ്ക്കടിയിലെ പുഴകളെല്ലാം ഇല്ലാതെയാവും.”
അന്ന് ആ ഗ്രാമീണകര്‍ഷകന്റെ നിരീക്ഷണത്തിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ഇന്ന് മണല്‍ മുഴുവന്‍ പോയപ്പോള്‍ തിരിച്ചറിയുന്നു; ഭൂഗര്‍ഭജലം സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ അത്ഭുതകരമായ ശേഷിയുള്ള സ്‌പോഞ്ചാണ് പുഴമണല്‍!
അഞ്ചെട്ടടിയോളം മണല്‍ വിരിപ്പുണ്ടായിരുന്ന ഭാരതപ്പുഴയില്‍, പുഴയ്ക്കടിയില്‍ ചെറിയ ചെറിയ മണല്‍ത്തരികള്‍ക്കിടയില്‍ രൂപപ്പെടുന്ന അനന്തമായ സ്ഥലത്ത് അളവറ്റ ജലം സംരക്ഷിക്കപ്പെട്ടിരുന്നു. ഒഴുകുന്ന പുഴയ്ക്കടിയില്‍ ഒഴുകാതെ നില്ക്കുന്ന രണ്ടോ മൂന്നോ പുഴകളുടെ ജലമുണ്ടായിരുന്നു. മണല്‍പ്പാളിയില്‍ ജലം ഉയര്‍ന്നുനില്ക്കുന്ന വിതാനത്തോളം ചുറ്റുവട്ടത്തുള്ള വയലുകളിലും കുളങ്ങളിലും ചതുപ്പുകളിലുമെല്ലാം ഭൂഗര്‍ഭജലവിതാനം ഉയര്‍ന്നുനിന്നിരുന്നു. ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുവാന്‍ ഈ സ്വാഭാവികമണല്‍ശയ്യകള്‍ക്കല്ലാതെ മറ്റൊരു യാന്ത്രികസംവിധാനത്തിനും കഴിയില്ല.പുതിയ മലയാളി കുഴല്‍ക്കിണറുകള്‍ കുഴിച്ചു ഭൂഗര്‍ഭജലവിതാനം താഴ്ത്തുന്ന യാന്ത്രികമനുഷ്യനായപ്പോള്‍ ആഴത്തില്‍ കുഴിച്ചാല്‍പ്പോലും നിളാതീരത്ത് ജലസാന്നിദ്ധ്യവും ആര്‍ദ്രതയും ഓര്‍മ്മ മാത്രമായി.

ഈ മൂന്നു കാരണങ്ങള്‍ മാത്രമല്ല, മലയാളികളുടെ പുതിയ സമൂഹം ചെയ്തുകൂട്ടുന്ന ഏതു പ്രവൃത്തിയും പുഴയുടെ നാശത്തിനായിത്തീരുന്നു എന്ന ദുരന്തമാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. പ്രകൃതിയെ നിരന്തരം കയ്യേറ്റം ചെയ്ത് കാടും പുഴയും കുന്നും മലയും നശിപ്പിച്ചു മുന്നേറുന്ന ആധുനിക കേരളവികസന സങ്കല്പം ഇന്ന് പൂര്‍ണ്ണമായും പുഴയുടെ അന്തകപക്ഷത്താണ്.വര്‍ഷങ്ങള്‍ക്കുമുമ്പ് പുഴ കയ്യേറി പറമ്പാക്കുകയും തെങ്ങുവയ്ക്കുകയും ചെയ്തവര്‍ മുഴുവന്‍ കുടികിടപ്പവകാശം പറഞ്ഞ് കോടതിയിലെത്തുകയും എതിര്‍കക്ഷികളില്ലാത്തതിനാല്‍ അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. പുഴ പറമ്പാക്കുന്ന വിദ്യ നിളാതീരത്ത് സാര്‍വത്രികമായി. നിളാതീരത്ത് വളര്‍ന്നു വികസിച്ച നഗരങ്ങള്‍ക്കെല്ലാം നദി, മാലിന്യങ്ങള്‍ തള്ളിക്കളയാനുള്ള ഓടച്ചാലായി. അനുനിമിഷം, ഗ്രാമങ്ങളെയെല്ലാം വിഴുങ്ങിവളരുന്ന നാഗരികജീവിതം അളവറ്റ അജീര്‍ണ്ണ മാലിന്യങ്ങളെയാണ് നദിയിലേക്കൊഴുക്കിവിടുന്നത്. മാലിന്യങ്ങളൊന്നും ബാക്കിവയ്ക്കാതിരുന്ന, ജൈവചാക്രികത നിലനിര്‍ത്തിയ ഗ്രാമീണകാര്‍ഷികസംസ്‌കൃതിക്കുപകരംവരുന്ന ജീവിതമാലിന്യങ്ങളുടെ നഗരസംസ്‌കാരം അക്ഷരാര്‍ത്ഥത്തില്‍ നദിയെ കൊല്ലുന്ന ഒരു പ്രകൃതിവിരുദ്ധവ്യവസ്ഥയാണ്. ഭൗതികലാഭങ്ങളും സുഖസൗകര്യങ്ങളും വാരിക്കൂട്ടാനുള്ള ജൈത്രയാത്രയില്‍ ദുരയും അഹങ്കാരവും അജ്ഞാനവും മൂലം മലയാളി വിജയക്കൊടി നാട്ടുന്നത് സ്വന്തം ശവപ്പറമ്പില്‍ത്തന്നെയാണ്.

അടിയന്തരമായി നാം ചെയ്യേണ്ടത് ഈ പുഴയുടെ പ്രാധാന്യം പഠിച്ചറിയുകതന്നെയാണ്. സാംസ്‌കാരികപ്രാധാന്യവും ചരിത്രപ്രാധാന്യവും മാത്രമല്ല പാരിസ്ഥിതികപ്രാധാന്യവും ശാസ്ത്രീയമായി പഠിച്ചറിയണം. ഒരു പ്രധാന ജലസ്രോതസ്സ് എന്ന നിലയില്‍ പുതിയ തലമുറ ഈ നദിയുടെ പ്രസക്തി തിരിച്ചറിയേണ്ടതുണ്ട്. രണ്ടു ദശാബ്ദത്തിനുള്ളില്‍ നമ്മുടെ ലോകക്രമം നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ദുരന്തം ജലദൗര്‍ലഭ്യത്തിന്റേതാണെന്ന് ലോകപരിസ്ഥിതിപഠനങ്ങള്‍ ഇപ്പോഴേ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ലോകക്രമത്തില്‍ ജലവിഭവസ്രോതസ്സുകള്‍ നിലനിര്‍ത്തേണ്ടത് മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനപരമായ നിലനില്പിന്റെ ആവശ്യമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ ആവശ്യമായ ജലസമ്പത്ത് ജനകീയമായിത്തന്നെ നിലനിര്‍ത്തേണ്ടതുണ്ട്. ഇപ്പോള്‍ പുഴയ്ക്ക് നാഥനില്ലാത്ത ഒരവസ്ഥയാണ്. പുഴയുടെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ആളുകളേറെയുണ്ടെങ്കിലും പുഴയുടെ രക്ഷയ്ക്ക് ആരുമില്ല. ഈ അവസ്ഥ മാറി, പുഴയൊഴുകിപ്പോവുന്ന ഗ്രാമങ്ങളിലെല്ലാം നിളയെ രക്ഷിക്കുവാനുള്ള ജനകീയ കര്‍മ്മസമിതികളുണ്ടാവണം. പുഴയ്ക്കു ദ്രോഹകരമായ എന്തിനെയും തടയാനും പുഴയുടെ സംരക്ഷണം ഉറപ്പുവരുത്താനുമുള്ള ദൃഢനിശ്ചയം ഈ കര്‍മ്മസമിതികള്‍ക്കുണ്ടായിരിക്കണം. ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്മാരും സാംസ്‌കാരിക-സന്നദ്ധസംഘങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും കര്‍ഷകരും തൊഴിലാളികളും എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്‍പ്പെട്ട പൗരസമൂഹത്തിന്റെ പ്രാതിനിധ്യം ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ പരിഗണനകളില്ലാതെ ഈ ഗ്രാമീണ കര്‍മ്മസമിതികളിലുണ്ടായിരിക്കണം. അങ്ങനെയാവുമ്പോള്‍ അനധികൃതമായ മണല്‍വാരല്‍ തടയുന്നതുതൊട്ട് വൃഷ്ടിപ്രദേശങ്ങളില്‍ വനവത്കരണം നടത്തുന്നതുവരെയുള്ള കര്‍മ്മപരിപാടികള്‍ ഈ ഗ്രാമസമിതികള്‍ക്കുതന്നെ ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ പദ്ധതികള്‍ക്കു കാത്തുനില്ക്കാതെതന്നെ എന്നന്നേക്കുമായി പുഴയെ നിലനിര്‍ത്തുവാനുള്ള കര്‍മ്മമാര്‍ഗ്ഗങ്ങളാണ് ജനകീയമായി ഏറ്റെടുക്കേണ്ടത്. ഇപ്പോള്‍ മുഖ്യധാരയിലെ ചിന്താവിഷയമല്ലാതെ കിടക്കുന്ന പരിസ്ഥിതി സംരക്ഷണം പൊതുപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാനും അടിയന്തരപ്രാധാന്യമുള്ള ഒരവബോധം ഈ വിഷയത്തില്‍ പൊതുപൗരസമൂഹത്തിനുണ്ടാക്കാനും കഴിയണം. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ഇതില്‍ വലിയൊരു പങ്കു വഹിക്കാന്‍ കഴിയും.

പുഴയെ സ്‌നേഹിക്കുന്നവര്‍ കര്‍മ്മോന്മുഖരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പുഴയിലെ ഓളവും ഒഴുക്കും നിലയ്ക്കുന്നത് വരാനിരിക്കുന്ന ഒരു മഹാവിപത്തിന്റെ സൂചനയും മുന്നറിയിപ്പുമാണെന്നു മനസ്സിലാക്കുക. ഈ മഹാ ജൈവ-സംസ്‌കാരപ്രവാഹം ഒരിക്കലും നിലയ്ക്കരുതെന്ന് ദൃഢനിശ്ചയം ചെയ്യുക. കാരുണ്യത്തിന്റെ നീരൊഴുക്കു വറ്റിപ്പോവുംമുമ്പ്, കവിതയുടെയും കിനാക്കളുടെയും നിനവുകളുടെയും അലകളടങ്ങുംമുമ്പ് നിളയെ അറിയുക, അമ്മയെ സ്‌നേഹിക്കുക.

നിളയുടെ തീരങ്ങളിലൂടെ- ആലങ്കോട് ലീലാകൃഷ്ണന്‍- എന്ന പുസ്തകത്തില്‍നിന്നും

You may also like...

Leave a Reply

Your email address will not be published. Required fields are marked *