കൂട്ടക്കടവ് റഗുലേറ്റര്‍: തുടങ്ങിവച്ച പദ്ധതികള്‍ തുടരുമെന്ന് സര്‍ക്കാര്‍

ആനക്കര: പുതിയ ബജറ്റില്‍ കൂട്ടക്കടവ് റഗുലേറ്റര്‍ നിര്‍മാണത്തിന്റെ പരാമര്‍ശങ്ങള്‍ ഇല്ലെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങി വച്ച പദ്ധതികള്‍ തുടരുമെന്ന് ധന മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് മാത്രമാണ് ഏക പ്രതീക്ഷ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നബാര്‍ഡ് സഹായത്തോടെ 50 കോടി ചെലവില്‍ റഗുലേറ്റര്‍ നിര്‍മിക്കുന്നതിന് ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ സാങ്കേതികാനുമതി നല്‍കുകയും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ബജറ്റില്‍ ഇതിനെ കുറിച്ച് സൂചനകളൊന്നുമില്ലങ്കിലും പദ്ധതി നടക്കുമെന്ന് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു.

നേരത്തെ 50 കോടിയുടെ ഭരണാനുമതി ലഭിച്ചെങ്കിലും നിര്‍മാണ പ്രവര്‍തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ ഇലക്ഷന്‍ പ്രഖ്യാപനം വരുന്ന ദിവസമാണ് കൂട്ടക്കടവ് റഗുലേറ്ററിന്റെ ശിലാസ്ഥാപനം മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്. പൊന്നാനി ചമ്രവട്ടം റഗുലേറ്റര്‍ നിര്‍മാണത്തില്‍ വന്ന അപാകതയേത്തുടര്‍ന്ന് റഗുലേറ്ററുകളുടെ ചില സാങ്കേതിക വശങ്ങള്‍ പുനപരിശോധിക്കേണ്ടി വന്നതാണ് കാലതാമസത്തിനിടയാക്കിയതെന്നാണ് പറയുന്നത്. എന്നാല്‍ പിന്നീട് അതുകൊണ്ടുതന്നെ നേരത്തെയുള്ളതില്‍നിന്ന് ആവശ്യമായ ഭേദഗതി വരുത്തിയാണ് ജലവിഭവവകുപ്പിലെ ഐഡിആര്‍ബി എന്ന ഡിസൈന്‍ ഗവേഷണ വിഭാഗം കൂട്ടക്കടവിനായി പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവിലാണ് റഗുലേറ്റര്‍ വരുമെന്ന് പറയുന്നത്.

പാലക്കാട് ജില്ലയിലെ ആനക്കര, പട്ടിത്തറ, പരുതൂര്‍, തിരുവേഗപ്പുറ, മലപ്പുറം ജില്ലയിലെ ഇരുമ്പിളിയം, കുറ്റിപ്പുറം എന്നിങ്ങനെ നിരവധി പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിക്കും. നിരവധി കുടിവെള്ള പദ്ധതികളോടൊപ്പം 2000 ഓളം ഹെക്റ്റര്‍ സ്ഥലത്ത് കൃഷിക്കായി വെള്ളമെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ടൂറിസം വികസനത്തിനും അനന്തസാദ്ധ്യതകളാണ് തുറന്നുകിട്ടുന്നത്. 35.5 കോടിയുടെ സിവില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും 14.5 കോടിയുടെ മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങളുമാണ് പദ്ധതിയില്‍ ഉള്ളത്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *