മണല്‍കടത്തിനു കടിഞ്ഞാണിടാന്‍ കഴിയാതെ പോലീസ്‌ നട്ടം തിരിയുന്നു

ആനക്കര: മണല്‍കടത്തിനു കടിഞ്ഞാണിടാന്‍ കഴിയാതെ പോലീസ്‌ നട്ടം തിരിഞ്ഞു. കഴിഞ്ഞദിവസം രാത്രി പട്ടിത്തറ, വി.കെ.കടവ്‌, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍ കൂട്ടിയിട്ട മൂന്ന്‌ ലോഡ്‌ മണല്‍ പോലീസ്‌ പിടികൂടി നിര്‍മ്മിതി കേന്ദ്രക്ക്‌ കൈമാറിയിരുന്നു.ഇതിന്റെ ഒരാഴ്‌ച്ച മുമ്പും കഴിഞ്ഞ ദിവസവുമായി റവന്യു ഉദ്യോഗസ്‌ഥരും മണലും മണല്‍വാഹനങ്ങളും പിടികൂടിയിരുന്നു. എന്നിട്ടും കടിഞ്ഞാണ്‍ പൊട്ടിച്ചു മണല്‍ മാഫിയ വിലസുന്നു. പൊള്ളുന്ന വിലയിലും മണലിന്‌ ആവശ്യക്കാര്‍ ഏറെ. ഒരു ഇടവേളക്കുശേഷമാണ്‌ മണല്‍ കടത്ത്‌ വ്യാപകമായത്‌. തൃത്താല മേഖലയില്‍ നിന്ന്‌ രാത്രിയും പകലുമില്ലാകതെ മണല്‍ കടത്ത്‌ സജീവമായി നടക്കുന്നുണ്ട്‌.

ആനക്കര പഞ്ചായത്തിലെ ഉമ്മത്തൂര്‍, മണ്ണിയം പെരുമ്പലം, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ മണല്‍ വ്യാപകമായി കടത്തിവരുന്നത്‌. ഉമ്മത്തൂര്‍ ലിഫ്‌റ്റ് ഇറിഗേഷന്റെ കനാല്‍തോട്ടില്‍ ഇപ്പോള്‍ വെള്ളമല്ല. മറിച്ച്‌ നിറയെ മണലും, മണല്‍ ചാക്കുകളുമാണ്‌. പകല്‍ സമയങ്ങളില്‍ പുഴയില്‍ നിന്ന്‌ അര്‍മ്പാനയില്‍ മണല്‍ കൊണ്ടുവന്നാണ്‌ കനാല്‍ തോട്‌ നിറക്കുന്നത്‌. ഈ മണലാണ്‌ രാത്രിയിലും, പുലര്‍ച്ചെയുമായി കയറ്റിപ്പോകുന്നത്‌. എണ്ണായിരം മുതല്‍ പതിനായിരം രൂപ കൊടുത്താണ്‌ പഴയ ഗുഡ്‌സ് ഓട്ടോകള്‍, ഒമനിവാനുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവ വാങ്ങുന്നത്‌. പുഴയോര പ്രദേശത്തെ ഓരോ വീടുകളിലും രണ്ടു മുതല്‍ മൂന്ന്‌ വരെ ഗുഡ്‌സ് ഓട്ടോകളുണ്ട്‌.

ഇപ്പോള്‍ മണലിന്‌ ആവശ്യക്കാര്‍ ഏറെ ഉള്ളതിനാല്‍ കൊള്ള വിലക്കാണ്‌ വില്‍പ്പന. ഒരു ഗുഡ്‌സ് ഓട്ടോ മണലിന്‌ 1050 രൂപ ഉണ്ടായിരുന്നത്‌ ഇപ്പോള്‍ 1400 രൂപ വരെ എത്തി നില്‍ക്കുകയാണ്‌. ആനക്കര പഞ്ചായത്തിന്‌ പുറമെ പട്ടിത്തറ പഞ്ചായത്തിലെ പട്ടിത്തറ പമ്പ്‌ ഹൗസ്‌, ചിറ്റപ്പുറം രണ്ടാല്‍, തൃത്താല പഞ്ചായത്തിലെ വെള്ളിയാങ്കല്ല്‌ പാണംകടവ്‌, വി.കെ കടവ്‌, എന്നിവിടങ്ങളില്‍ നിന്നും രാത്രിയും പകലുമില്ലാതെ മണല്‍ കയറ്റി പോകുന്നുണ്ട്‌. മിനി ലോറികളിലാണ്‌ ഇവിടെ നിന്നും മണല്‍ കൊണ്ടു പോകുന്നത്‌.

ഉറവിടം

You may also like...

Leave a Reply

Your email address will not be published. Required fields are marked *